Skip to main content

Six Day War




“ദൈവം കൊടുത്ത ഭൂമിയിലെ ഒഴിയാത്ത യുദ്ധങ്ങള്‍”
“യെരൂശലേമേ, നിന്നെ ഞാന്‍ മറക്കുന്നു എങ്കില്‍ എന്‍റെ വലങ്കൈ മറന്നു പോകട്ടെ. നിന്നെ ഞാന്‍ ഓര്‍ക്കാതെ പോയാല്‍, യെരൂശലേമിനെ എന്‍റെ മുഖ്യ സന്തോഷത്തെക്കാള്‍ വിലമതിക്കാതെ പോയാല്‍, എന്‍റെ നാവു അണ്ണാക്കിനോടു പറ്റിപ്പോകട്ടെ” (സങ്കീ.137:5,6)
അതുവരെയുള്ളവര്‍ക്കെല്ലാം യെരുശലേം എന്നത് തലമുറതലമുറയായി പിതാക്കന്മാരില്‍ നിന്ന് കേട്ട നഗരത്തിന്‍റെ വിവരണം മാത്രമായിരുന്നു. എന്നാല്‍ 1967- ജൂണ്‍ ആറാം തിയ്യതി യെരുശലേം നഗരത്തിലേക്ക് കാലെടുത്തു വെച്ച ഇസ്രായേല്‍ സൈനികര്‍ക്കെല്ലാം അത് ഒരു ജനതയുടെ നൂറ്റാണ്ടുകളായുള്ള കാത്തിരിപ്പിന്‍റെ സാക്ഷാത്കാരമായിരുന്നു! A.D.70-ല്‍ അവര്‍ക്ക്‌ നഷ്ടപ്പെട്ട നഗരം നീണ്ട 1878 വര്‍ഷങ്ങള്‍ക്ക് ശേഷം അവരുടെ കൈയില്‍ തിരിച്ചെത്തിയിരിക്കുന്നു!! അവര്‍ സന്തോഷാധിക്യത്താല്‍ ഉച്ചത്തില്‍ പൊട്ടിക്കരഞ്ഞു. ആയുധങ്ങള്‍ വലിച്ചെറിഞ്ഞുകൊണ്ട് അവര്‍ പുരാതനമായ വിലാപമതിലിനു നേരെ ഓടി, പൊട്ടിക്കരഞ്ഞുകൊണ്ട് ആ മതിലില്‍ മുഖമമര്‍ത്തി ചുംബിച്ചു. ദാവീദ്‌ പണിയിച്ച ആ പുരാതന മതിലില്‍ അവര്‍ പിന്നെയും പിന്നെയും മുഖമമര്‍ത്തി പൊട്ടിപ്പൊട്ടിക്കരഞ്ഞു!! ജനറല്‍ യിസ്‌ഹാഖ് റാബിന്‍, നര്‍ക്കീസ് എന്നിവരുമായി പ്രതിരോധമന്ത്രി മോഷെദയാന്‍ പഴയ യെരുശലേം നഗരത്തില്‍ എത്തി. ‘യിസ്രായേലില്‍ സമാധാനം അരചാളട്ടെ’ എന്നെഴുതിയ ഒരു കഷ്ണം കടലാസ് കോട്ടയുടെ വിലാപമതിലിന്‍റെ കല്ലുകള്‍ക്കിടയില്‍ തിരുകിക്കൊണ്ട്, ആ വൈലിംഗ് വാളിനടുത്ത് നിന്നു ദയാന്‍ പറഞ്ഞു: “ഇനിയൊരിക്കലും വേര്‍പെടാത്ത വിധം നാം വിശുദ്ധ കേന്ദ്രങ്ങളില്‍ ഏറ്റവും വിശുദ്ധമായ നമ്മുടെ സ്ഥലത്ത് തിരിച്ചെത്തിയിരിക്കുന്നു.”
യുദ്ധത്തില്‍ യോര്‍ദ്ദാന്‍റെ നഷ്ടം അതിഭീമമായിരുന്നു. ജൂണ്‍ എട്ടാം തിയ്യതി അറബി സൈന്യങ്ങള്‍ യിസ്രായേലിന് ഭയങ്കര നഷ്ടങ്ങള്‍ വരുത്തി. 9-ന് ഇസ്രയേല്‍ സൈന്യം എല്ലാ സമരമുഖത്തും കൂടുതല്‍ തിരിച്ചടികള്‍ ഏല്‍ക്കുന്നു. എന്നാല്‍ പിന്നീട് ഇസ്രായേല്‍ സൈന്യം അതീവശക്തിയോടെ തിരിച്ചടിക്കുകയും ശത്രുക്കളെ തകര്‍ത്തു കളയുകയും ചെയ്തു. അപ്പോഴേക്കും ഈജിപ്തിന് പതിനയ്യായിരത്തോളം സൈനികരെ നഷ്ടപ്പെട്ടിട്ടുണ്ടായിരുന്നു. റഷ്യന്‍ നിര്‍മ്മിതമായ 700 ടാങ്കുകള്‍ യിസ്രായേല്‍ നശിപ്പിക്കുകയോ പിടിച്ചെടുക്കുകയോ ചെയ്തു. അറബികളുടെ വമ്പിച്ച തകര്‍ച്ചയിലും കേണല്‍ നാസറിന്‍റെ പരാജയത്തിലും കലാശിച്ച യുദ്ധമാണ് ആറു ദിവസത്തെ യുദ്ധം. ജൂണ്‍ ഏഴാം തിയ്യതി വൈകുന്നേരം എട്ടു മണിക്ക് വെടി നിര്‍ത്തലിനു വേണ്ടിയുള്ള പ്രമേയം രക്ഷാസമിതിയില്‍ ഹാജരാക്കിക്കഴിഞ്ഞപ്പോള്‍ “സീനായ്‌, ഷാംഎല്‍ഷെയ്ക്ക്, യെരുശലേം, യോര്‍ദ്ദാന്‍റെ പടിഞ്ഞാറേ തീരം എന്നിവ തങ്ങളുടെ കൈവശമായെന്നു യിസ്രായേലി ജനറല്‍ യിസ്‌ഹാഖ് റാബീന്‍ പ്രഖ്യാപനം നടത്തി. യെരുശലേമിലെ പുരാതനമായ വിലാപമതില്‍ കാണാനെത്തിയ യെഹൂദന്മാരോടു മോഷെദയാന്‍ പറഞ്ഞു: “ഞങ്ങള്‍ ഞങ്ങളുടെ അറബി സഹോദരന്മാരുടെ നേര്‍ക്ക്‌ ആത്മാര്‍ത്ഥമായി സമാധാനത്തിന്‍റെ കരങ്ങള്‍ നീട്ടുന്നു. പക്ഷേ ഞങ്ങള്‍ ഒരിക്കലും യെരുശലേമില്‍ നിന്ന് ഒരിക്കലും വേര്‍പ്പെടാത്തവണ്ണം അവിടെ തിരിച്ചെത്തിയിരിക്കുന്നു.” ഒരിക്കല്‍ക്കൂടി അറബി മല്ലനായ ഗോലിയാത്തിനെ ‘ദാവീദിന്‍റെ നക്ഷത്രം’ വഹിച്ചു കൊണ്ട് ഇടയച്ചെറുക്കന്‍ തകര്‍ത്തു കളഞ്ഞു!!
അതുവരെ യിസ്രായേലിന്‍റെ യാതൊരു പരാതികളും പരിഗണിക്കാതിരുന്ന ഐക്യരാഷ്ട്രസഭ പെട്ടന്നുണര്‍ന്നു! ഇസ്രായേലിനോട് വെടി നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത്തവണ വെടി നിര്‍ത്തല്‍ സോപാധികമായിരിക്കണം എന്ന് യിസ്രായേല്‍ ശഠിച്ചു. വെടി നിര്‍ത്തണമെങ്കില്‍ ഇസ്രായേലിനെ ഒരു സ്വതന്ത്ര രാഷ്ട്രമായി അറബികള്‍ അംഗീകരിക്കണം എന്നായിരുന്നു വ്യവസ്ഥ. എന്നിട്ടും ഇസ്രായേലിനെ അംഗീകരിക്കാന്‍ അറബി രാഷ്ട്രങ്ങള്‍ വിസമ്മതിച്ചതിനാല്‍ യുദ്ധം തുടര്‍ന്നു. പെട്ടെന്ന് തന്നെ സുഡാനില്‍ യു.എന്‍.സമ്മേളനം വിളിച്ചു കൂട്ടി വെടി നിര്‍ത്തല്‍ ആവശ്യപ്പെട്ടു. എന്നുമാത്രമല്ല, Resolution-242 പാസ്സാക്കുകയും ചെയ്തു. അതിന്‍റെ സാരം പുതിയതായി പിടിച്ചെടുത്ത സ്ഥലങ്ങളില്‍ നിന്നും ഇസ്രായേല്‍ പിന്മാറണം എന്നതായിരുന്നു. അങ്ങനെ ആറാം ദിവസം യുദ്ധം അവസാനിച്ചു.
യുദ്ധം അവസാനിച്ചപ്പോള്‍ സീനായ്‌ ഉപദ്വീപും ഗാസ്സാ മുനമ്പും ഈജിപ്തില്‍ നിന്നും വെസ്റ്റ്‌ ബാങ്ക് ജോര്‍ദ്ദാനില്‍ നിന്നും ഗോലാന്‍ കുന്നുകള്‍ സിറിയയില്‍ നിന്നും പിടിച്ചെടുത്തിരുന്നു. യിസ്രായേല്‍ രാഷ്ട്രത്തിന്‍റെ വിസ്തീര്‍ണ്ണം എണ്ണായിരം ചതുരശ്ര മൈലില്‍ നിന്നും മുപ്പത്തിനാലായിരം ചതുരശ്രമൈല്‍ ആയി വര്‍ദ്ധിച്ചു. ഈ യുദ്ധത്തില്‍ ഇസ്രായേലിന്‍റെ 766 പട്ടാളക്കാര്‍ മരിക്കുകയും 2500 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അറബികള്‍ക്ക്‌ മൊത്തം 35000 പട്ടാളക്കാര്‍ മരിച്ചതായിട്ടാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കേരളത്തിലെ പലസ്തീന്‍ നോക്കികളായ കപട മാനവികതാവാദികളും ദാവാക്കാരും എല്ലാം ഈ യുദ്ധത്തിന്‍റെ ഉത്തരവാദിത്തവും പതിവ്‌ പോലെ യിസ്രായേലിന്‍റെ തലയിലാണ് കെട്ടിവെക്കുന്നത് എന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ. കേരളത്തില്‍ യെഹൂദന് വോട്ടില്ലാത്തത് കൊണ്ട് രാഷ്ട്രീയപാര്‍ട്ടികള്‍ എല്ലാം ഈ യുദ്ധത്തെ യിസ്രായേലിന്‍റെ കടന്നാക്രമണമായി പ്രചരിപ്പിക്കുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടികളാണ് ഈ പ്രചാരണത്തില്‍ മുന്നിട്ടു നില്‍ക്കുന്നത്. ഈജിപ്തിന്‍റെ വ്യോമതാവളങ്ങളില്‍ യിസ്രായേല്‍ സേന ബോംബാക്രമണം നടത്തിയത് കൊണ്ടാണ് ഈ യുദ്ധം ഉണ്ടായത് എന്നാണ് അവരുടെ വാദം. “നാളെ ഞങ്ങള്‍ ഇസ്രായേലിനെ ഭൂമുഖത്ത് നിന്നും തുടച്ചു നീക്കും” എന്ന് പറഞ്ഞ് യുദ്ധപ്രഖ്യാപനം നടത്തിയ അറബികള്‍ നേരം വെളുത്ത്‌ ബ്രേക്ക്ഫാസ്റ്റും കഴിച്ച് രാഹുകാലം നോക്കി ആക്രമണം ആരംഭിക്കാം എന്ന് കരുതിയിരിക്കുമ്പോള്‍ ഇസ്രായേലിന്‍റെ ആണ്‍കുട്ടികള്‍ ചങ്കൂറ്റത്തോടെ ശത്രുക്കളുടെ താവളങ്ങളില്‍ കയറി ആക്രമണം നടത്തിയത് ഇവര്‍ക്കൊന്നും ദഹിച്ചിട്ടില്ല. അറബികളുടെ ഭാഗത്ത് നിന്നും ആക്രമണം ഉണ്ടാകുമ്പോള്‍ പ്രതിരോധിക്കാന്‍ മാത്രമേ ഇസ്രായേലിന് അവകാശമുള്ളൂ എന്നാണ് ഇവന്മാരുടെ പുലമ്പല്‍. അങ്ങനെയായിരുന്നെങ്കില്‍ ഇന്ന് ഇസ്രായേല്‍ എന്ന രാജ്യം ഭൂമുഖത്ത് കാണുകയില്ലായിരുന്നു!!

Comments

Popular posts from this blog

Home..!

Ozhukkinethire Neenthunnavar (ഒഴുക്കിനെതിനെ നീന്തുന്നവർ ....) PDF URL: https://drive.google.com/open?id=1QD52vYy1ypSj2SWvq2buriHVTLO3XpPz

സസ്നേഹം...(Sasneham)

ആഗ്രഹം..(Aagraham)