Friday, April 15, 2016

Trupti Desai: The voice for women’s entry in Maharashtra’s temples

.


400 വർഷം പഴക്കമുള്ള വിലക്ക് ലംഘിച്ച് മഹാരാഷ്ട്രയിലെ ശനിഷിഗ്നാപൂർ ക്ഷേത്രത്തിൽ സ്ത്രീ പ്രവേശനം സാധ്യമാക്കിയതിനു പിന്നിൽ പ്രവർത്തിച്ച ഭൂമാതാ ബ്രിഗേഡിൻെറ നേതാവായ തൃപ്തി ദേശായിയോടാണ് സാരിധരിച്ചെത്തിയെങ്കിൽ മാത്രമേ ക്ഷേത്രപ്രവേശനം സാധ്യമാവൂവെന്ന് പൊലീസ് നിർദേശിച്ചത്.
മൂന്നുമാസം നീണ്ടു നിന്ന പോരാട്ടത്തിനു ശേഷമാണ് ശനിഷിഗ്നാപൂര് ക്ഷേത്രത്തിൽ പ്രവേശിക്കാനും ക്ഷേത്രത്തിനുള്ളിൽ കടന്ന് സ്ത്രീകൾക്ക് പൂജചെയ്യാനുള്ള അവകാശം തൃപ്തിയും സംഘവും നേടിയെടുത്തത്. ഷിഗ്നാപൂരിനു ശേഷം അടുത്ത ലക്ഷ്യം കോലാപൂരിലെ മഹാലക്ഷ്മി ക്ഷേത്രമാണെന്ന് തൃപ്തി നേരത്തെ വെളിപ്പെടുത്തിയിരുന്നു.



സാരിധരിച്ചു മാത്രമേ ക്ഷേത്രത്തിൽ പ്രവേശിക്കാവൂ എന്ന് രാജ്‌വഡ പൊലീസ് സ്റ്റേഷനിൽ നിന്നും തന്നെ വിളിച്ച് പറഞ്ഞിരുന്നുവെന്നും താൻ കുട്ടിപ്പാവാടയോ ജീൻസോ ധരിച്ചല്ല ക്ഷേത്രത്തിലേക്ക് പോകാൻ ഉദ്ദേശിക്കുന്നതെന്നും അവർ പറഞ്ഞു.
എന്നാൽ ക്ഷേത്രത്തിലെ നിലവിലെ ആചാരമനുസരിച്ച് സാരിധരിച്ചു മാത്രമേ ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കാൻ പാടുള്ളൂവെന്നും ക്ഷേത്രത്തിൽ പൂജചെയ്യാനെത്തുന്ന പുരുഷൻമാർ വരെ ക്ഷേത്രം അനുശാസിക്കുന്ന പ്രത്യേക വസ്ത്രങ്ങളാണ് അണിയുന്നതെന്നും പൊലീസ് ഉദ്യോഗസ്ഥൻ വിശദീകരിച്ചു. അതുകൊണ്ട് ക്ഷേത്രം അധികൃതരുടെയും ഭക്തജനങ്ങളുടെയും അതൃപ്തിക്കു പാത്രമാവാതെ സാരിധരിക്കണമെന്നും അവർ തൃപ്തിയോട് ആവശ്യപ്പെട്ടു.
എന്നാൽ തൃപ്തിക്ക് ഇതിനെപറ്റി നിർദേശം നൽകിയത് സീനിയർ പൊലീസ് ഇൻസ്പെക്ടറായ അനിൽ ദേശ്മുഖ് ആണെന്നും തൃപ്തി ചുരിദാർ ധരിച്ച് ക്ഷേത്രത്തിലെത്തിയാൽ ഉണ്ടാവുന്ന പ്രശ്നങ്ങളെ പറ്റി അവരെ ബോധ്യപ്പെടുത്താനാണ് അദ്ദേഹം അങ്ങനെ ചെയ്തതെന്നുമാണ് പൊലീസിൻെറ ഭാഗത്തു നിന്നുണ്ടായ ന്യായീകരണം.
ഇന്ന് വൈകുന്നേരം തൃപ്തിയും സഹപ്രവർത്തകയും മഹാലക്ഷ്മി ക്ഷേത്രസന്ദർശനത്തിനെത്തുന്നുണ്ടെന്നറിഞ്ഞ് ക്രമസമാധാന പാലനത്തിനുവേണ്ടി നൽകിയ മുന്നറിയിപ്പാണിതെന്നും കഴിഞ്ഞ ദിവസങ്ങളിൽ ചുരിദാർ ധരിച്ചെത്തിയ സ്ത്രീകളെ ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ച് പൂജചെയ്യാൻ പൂജാരി അനുവദിക്കാത്ത സാഹചര്യത്തിലാണ് പൊലീസിൻെറ ഭാഗത്തു നിന്ന് ഇത്തരം ഒരു മുന്നറിയിപ്പു നൽകിയതെന്നും അവർ വിശദീകരിക്കുന്നു.

Credits: http://www.manoramaonline.com/women/women-news/bhavanagar-shani-temple-opens-doors-to-women.html

http://indianexpress.com/article/explained/shani-shingnapur-temple-row-trupti-desai-ahmednagar-maharashtra/
 
.

No comments:

Post a Comment