Thursday, May 26, 2016

കടല്‍ക്കൊലക്കേസ്: നാവികന് ഇറ്റലിയിലേക്ക് പോകാം



ന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസില്‍ വിചാരണ നേരിടുന്ന ഇറ്റാലിയന്‍ നാവികന്‍ സാല്‍വത്തോറെ ജിറോണിന് ഇറ്റലിയിലേക്കു മടങ്ങാന്‍ സുപ്രീം കോടതി അനുമതി നല്‍കി. മാനുഷിക പരിഗണന മുന്‍നിര്‍ത്തിയാണിത്.

അന്താരാഷ്ട്ര മധ്യസ്ഥ കോടതിയുടെ പരിഗണനയിലുള്ള കേസ് തീര്‍പ്പാകുംവരെ ജിറോണിന് ഇറ്റലിയില്‍ കഴിയാം. ഇന്ത്യ വിട്ടാലും സുപ്രീം കോടതി നിര്‍ദേശങ്ങള്‍ പാലിക്കാനും എല്ലാ മാസവും കോടതി നിര്‍ദ്ദേശിക്കുന്ന ഇറ്റലിയിലെ പോലീസ് സ്റ്റേഷനില്‍ ഹാജരാകാനും ജിറോണിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

2012 ലാണ് ഇറ്റാലിയന്‍ നാവികരായ സാല്‍വത്തോറെ ജിറോണ്‍, മാസിമിലിയാനോ ലെത്തോറെ എന്നിവര്‍ അറസ്റ്റിലായത്. ഇറ്റാലിയന്‍ ചരക്കുകപ്പല്‍ 'എന്‍റിക്ക ലെക്‌സി'യുടെ സുരക്ഷാ ചുമതല വഹിച്ചിരുന്ന ഇവരുടെ വെടിയേറ്റ് കൊല്ലം നീണ്ടകരയില്‍നിന്ന് മത്സ്യബന്ധനത്തിനുപോയ രണ്ടുപേരാണ് മരിച്ചത്. കടല്‍ക്കൊള്ളക്കാരെന്ന് തെറ്റിധരിച്ചാണ് മത്സ്യത്തൊഴിലാളികള്‍ക്കുനേരെ വെടിവച്ചതെന്നാണ് ഇറ്റലിയുടെ വാദം.

പക്ഷാഘാതത്തെ തുടര്‍ന്ന് ചികില്‍സയ്ക്കായി നാട്ടിലേക്കുപോകാന്‍ മാസിമിലിയാനോ ലെത്തോറെയ്ക്ക് കഴിഞ്ഞവര്‍ഷം കോടതി അനുമതി നല്‍കിയിരുന്നു. സപ്തംബര്‍ അവസാനം വരെ ഇറ്റലിയില്‍ കഴിയാന്‍ കോടതി ലെത്തോറെയ്ക്ക് അനുമതി നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ഏപ്രിലില്‍ കേസ് പരിഗണിച്ച യു.എന്‍. മധ്യസ്ഥ കോടതി ജിറോണിനെ വിട്ടയക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ഒരു ഘട്ടത്തില്‍ ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള നയതന്ത്രബന്ധത്തെപ്പോലും കടല്‍ക്കൊലക്കേസ് ബാധിച്ചിരുന്നു.

No comments:

Post a Comment